Thursday, June 26, 2008

ഗജ


ഗജേന്ദ്രന്‍ എന്നാണ് പേര്
എന്നു പറഞ്ഞുകൊണ്ടുതന്നെ
ഞാനെന്നെ പരിചയപ്പെടുത്തുന്നു.
പത്രത്തിലോ
ടി.വിയിലോ വരുമ്പോള്‍
പാട്ടി സ്നേഹത്തോടെ വിളിച്ചിരുന്ന
ഗജ എന്ന പേര് മതിയാവില്ല
എനിക്കറിയാം.

അതിനാല്‍ ഞാന്‍-
ഗജേന്ദ്രന്‍
ഒമ്പതു വയസ്സുള്ള പെണ്ണിനെ
കൊലപ്പെടുത്തിയതിന്
ഇപ്പോള്‍ പോലീസുകരോടൊപ്പം
ജീപ്പിലേക്ക് കയറുന്നു.


എന്റെ വീടിനരികിലാണ്‍
പിങ്ക് പൂക്കളുള്ള ഫ്രോക്കില്‍
അവള്‍ ചതഞ്ഞു വീണ
റെയില്‍പ്പാളങ്ങള്‍.
എന്റെ അനിയത്തിയാണ്
വൈകുന്നേരങ്ങളില്‍ അവള്‍ക്ക്
കണക്ക് പഠിപ്പിച്ചിരുന്നത്
മുടി മെടഞ്ഞിട്ട് അഗ്രഹാരത്തെരുവിലൂടെ
അവള്‍ നടന്നുപോകുന്നത്
വാത്സല്യത്തോടെ
ഞാന്‍ നോക്കി നിന്നിരുന്നു.


സത്യത്തിനും കളവിനുമിടയ്ക്ക്
കൌശലത്തോടെ
നിവര്‍ത്തിയിടുന്ന
തെളിവുകളിലേക്ക്
ഞാന്‍ ചുരുണ്ടുകൊണ്ടിരിക്കുകയാണ്


2

അതിനാല്ഞാന്
ഗജേന്ദ്രന്‍
മകന്റെ സ്കൂള്‍ ഡയറിയില്‍ നിന്ന്
ചീന്തിയെടുത്ത കത്തില്‍
എന്നെ ശപിച്ചുകൊണ്ട്
തീക്കൊളുത്തിയ
ഭാര്യയുടെയും മകന്റെയും
കരിഞ്ഞുപോയ തലയോടിനരികില്‍
ഇപ്പോള്‍ പൊടിയായ് പാറുന്നു.

3
ജയിലില്‍ എനിക്കു കണ്ടുവെച്ചത്
ഗര്‍ഭിണിയായ കൂടപ്പിറപ്പിനെ
കൊലപ്പെടുത്തിയ
ഒരു കര്‍ണാടകന്റെ മുറിയാണ്.
വീടിനരികിലെ തീവണ്ടിപ്പാതയിലേക്ക്
ഒമ്പതു വയസ്സുള്ള പെണ്ണിനെ
കൊലപ്പെടുത്തി, ആരോ തള്ളിയതാണ്
എന്ന് ഉള്ളുരുകിപ്പറഞ്ഞാല്‍
അവന്റെ കണ്ണില്‍ നിന്ന്
കണ്ണീര്‍ വരുമോ?

മകന്റെ സ്കൂള്‍ ഡയറിയിലെഴുതി വെച്ച
ശാപ വാക്കുകള്‍
തീവണ്ടിയുടെ വേഗതയില്‍
ഇറങ്ങിപ്പായുമോ?






Wednesday, June 11, 2008

ഫോട്ടോഗ്രാഫര്‍

കോലായിലിരുന്നു കാണുന്ന
രാത്രിയുടെയോ
അവളുടെ വീട്ടില്‍
കുലച്ചുനില്‍ക്കുന്ന വാഴകളുടെയോ
ഒരു പടം എടുത്തിരുന്നില്ല
അന്നേവരെ

സര്‍പ്പങ്ങള്‍ വരാറുള്ള കാവിന്റെ
ചുവന്ന ചായത്തില്‍ നനവു വിരിച്ചിട്ട്
മഴ ചിതറുന്ന ഒച്ചകളെ
തെങ്ങുകള്ക്കിടയിലൂടെയെടുത്തു

കാവിനരികിലൂടെ
തയ്ക്കാനുള്ള തുണികളുമായി
അവള്‍ കുന്നിറങ്ങുമ്പോള്‍
ചെരിപ്പുകളണിയാത്ത കാലുകളുടെ
അളവെടുത്തു...

കണ്ണെറിയാന്‍
കൈതയിലകള്‍ക്കടുത്ത്
പതുങ്ങി നിന്നു

അവളുടെ പാദസരങ്ങളോര്‍ത്ത്
ഉറക്കമുണര്‍ന്നതിനാല്‍
ഇന്ന് അവളെ കണ്ടുമുട്ടുമോ?
എന്ന ആകാംക്ഷ ജനലിലൂടെ
മഞ്ഞുവീഴ്ത്തുന്നു.

ബദാം മരത്തിനിടയിലൂടെ
അവളുടെ വീട് കാണുന്നുണ്ട്
‘ഞരമ്പില്‍ ഒരു നദി പായുന്നു’
എന്ന പാട്ട് ഫോണിലൂടെ കേള്‍ക്കുമ്പോള്‍
മനസ്സിലൂടെ വെയില്‍
അലിഞ്ഞു താഴുന്നു.

തണ്ടോടെ വെട്ടിയ വാഴയിലയില്‍
ശക്തമായൊട്ടിപ്പിടിക്കുന്ന
അവളുടെ വെളുത്ത ഉടലിനെ
പഴുത്തൊരു വാഴക്കുലയായി
മറവിയിലേക്ക് ചായ്ക്കണം

തേങ്ങിക്കരഞ്ഞ്
കരിഞ്ഞുണങ്ങിപ്പോയതിന്റെ
പടമെടുക്കുമ്പോള്‍
രഹസ്യമായി വെച്ച വിതുമ്പലിനെ
ഫിലിം റോളില്‍ നിന്ന് കറുപ്പോടെ
എടുത്തെറിയാന്‍
ഇന്ന് എനിക്ക് കഴിയുമോ?



(ജനശക്തി വാരിക,മെയ്-2008)