Sunday, December 14, 2008

വരിവരിയായി നടന്നുപോയ...


പെരുമണ്ണ് ശ്രീ നാരായണ വിലാസം സ്കൂള്‍ ഷുക്കൂര്‍ പെടയങ്ങോട് എന്ന കവിയുടെ വീട്ടിലേക്കുളള ബസ്സ് സ്റ്റോപ്പിന്റെ അടയാ‍ളമായിരുന്നു എനിക്ക്. പല തവണ പോയി അപരിചിതത്വം നഷ്ടപ്പെട്ട ഒരു മണ്ണിനോടുളള അടുപ്പം എനിക്ക് ആ സ്കൂളിനോടും പരിസരത്തോടുമുണ്ടായിരുന്നു. പെരുമണ്ണില്‍ ഒമ്പത് കുട്ടികള്‍ വാനിനടിയില്‍ പെട്ട് ചതഞ്ഞു മരിക്കുന്നതിന്റെ തലേനാള്‍ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു പെരുമണ്ണിലേക്കുളള യാത്ര. രാത്രിയില്‍ വിറക്കുന്ന ശബ്ദത്തോടെ ഷുക്കൂര്‍ക്കയുടെ ഫോണ്‍ വന്നു. മൊബൈല്‍ ഫോണ്‍ എന്റെ കയ്യിലിരുന്ന് പൊള്ളി. വരിവരിയായി നടന്നു പോകുന്ന ഒമ്പതു കുട്ടികളുടെ ചിരികള്‍ രാത്രിയുറക്കത്തില്‍ എന്നെ ഉറുമ്പുകളെ പൊലെ പൊതിഞ്ഞു.
എന്റെ ആദ്യ കവിതാ പുസ്തകമായ ‘ട്രാഫിക് ഐലന്റ് ’ റോഡുമുറിച്ചു കടക്കുമ്പോള്‍ ചുവന്നു മാഞ്ഞവര്‍ക്കു വേണ്ടിയാണ് സമര്‍പ്പിച്ചിട്ടുളളത്. നെരീഷ്മയ്ക്കും. നെരീഷ്മ ഞാന്‍ നേരില്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിയാണ്. എന്റെ കൂട്ടുകാരിയായ വൈഗയാണ് നെരീഷമയെ കുറിച്ചു പറഞ്ഞത്. കത്തുകളില്‍ ഞാന്‍ വൈഗയ്ക്കയച്ചു കൊടുത്തിരുന്നഎന്റെ കവിതകള്‍ ഹോസ്റ്റലില്‍ അവളുടെ റൂം മേറ്റ്സ് ആയിരുന്ന നെരീഷ്മ ആഹ്ലാദത്തോടെ വായിക്കുമായിരുന്നു. എന്റെ എഴുത്തിലെ ദുരന്തബോധമാണ് അവളെ ആകര്‍ഷിച്ചിരുന്നത്. നേരില്‍ കാണാതെ, ഫോണ്‍ വിളിയ്കാതെ കത്തുകളിലും കവിതകളിലും മാത്രം തുടര്‍ന്ന സൊഹൃദം അവസാനിക്കുന്നത് വൈഗയുടെ ഒരു ഫോണ്‍ വിളിയോടെയാണ്. തീയില്‍ വീണ ഐസുകഷ്ണം പൊലെ നനഞ്ഞ് പൊള്ളിയിരുന്നു അവളുടെ ശബ്ദം. റോഡു മുറിച്ചു കടക്കുമ്പോള്‍ ബസ്സുതട്ടി വീണ നെരീഷ്മയുടെ യൂനിഫോമിട്ട ശരീരം പെരുമഴ നനഞ്ഞ റോഡിലിട്ട് ഞാന്‍ ഓര്‍മയിലേക്ക് കൈമാറ്റം ചെയ്തു. കല്പറ്റ നാരായണന്റെ കവിതയിലെ പെണ്‍കുട്ടിയെപ്പോലെ ‘ചക്രത്തിനടിയില്‍ നിന്ന് പിടഞ്ഞെഴുനേറ്റ് എനിക്കൊന്നും പറ്റിയിട്ടില്ല എന്നവള്‍ വിളിച്ചു പറയുമെന്ന് നീക്കം ചെയ്യാനാവാത്ത ഓര്‍മ എന്നോടിപ്പോഴും പറഞ്ഞു പറ്റിക്കുന്നുണ്ട്. ട്രാഫിക് ഐലന്റിലെ കവിതകള്‍ ഏറെയും റോഡുമായി ,അപകട മരണത്തിന്റെ ചോരനനവുമായി അടുപ്പം പ്രഖ്യാപിക്കുന്നുണ്ട്.
പെരുമണ്ണിലെ സ്കൂള്‍ കുട്ടികളുടെ മരണ വാര്‍ത്ത കേട്ട നിമിഷം മുതല്‍ ആ കുഞ്ഞുങ്ങളുടെ ചോരയുണങ്ങും മുമ്പേ ആ മണ്ണിലേക്കു പോകാന്‍ ഞാന്‍ നിശ്ചയിച്ചുറപ്പിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ക്കിടയിലൂടെ നടന്ന് കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍ക്കരികിലെത്തിയപ്പോള്‍ ഉറക്കെ കരഞ്ഞു പോകുമെന്നു തോന്നി. റോഡില്‍ ചിതറിക്കിടക്കുന്ന ചോര നനഞ്ഞ ചെരിപ്പുകള്‍…പുസ്തകക്കടലാസുകള്‍...തലമുടികള്‍... മരിച്ചുപോയ കുട്ടികളില്‍ ചിലര്‍ നന്നായി കവിതയെഴുതുമായിരുന്നുവെന്ന് പത്രത്തില്‍ പിന്നീട് വായിച്ചറിഞ്ഞു. “ഒരു ദിവസം ഞാന്‍ റോഡരികില്‍ കിടക്കുകയായിരുന്നു ” എന്ന് ‘പത്തുരൂപാ നോട്ട്’ എന്ന കുഞ്ഞുകഥയെഴുതിയ കുട്ടിയേതെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ലല്ലോ?
ജീവിതതിന്റെ എഴുതിത്തീരാത്ത വരികള്‍ കൈവിരലുകളിലുളള കുഞ്ഞുങ്ങള്‍ക്കിടയില്‍ നിന്ന് തിരിച്ച് ബസ്സ് കയറുമ്പോള്‍ ചോരനനഞ്ഞ ഒരു ഹെയറ്ബാന്റില്‍ മനസ്സു തട്ടി ഞാന്‍ റോഡുകളെ ഭയപ്പെടുവാന്‍ തുടങ്ങി.

Sunday, September 21, 2008

കണ്ണൂരില്‍ ഒരു മഴക്കാലം




പെയ്തുതോരാത്ത ഒരു മഴക്കാലത്താണ് ഞാന്‍ ‘മഹാനദി’ എന്ന സിനിമ കാണുന്നത്. കല്‍ക്കത്തയിലെ ഇടുങ്ങിയ തെരുവുകളില്‍ നിറം മങ്ങിയ ഫ്രോക്കുകളിട്ട കുഞ്ഞുങ്ങളെ വില്പനയ്ക്കു വെയ്ക്കുന്ന ദൃശ്യങ്ങള്‍ മനസ്സിനെ വീണ്ടും വീണ്ടും മുറിവേല്‍പ്പിച്ചുകൊണ്ടിരുന്നു. ആള്‍ക്കൂട്ടത്തിലൂടെ മകളെ തിരഞ്ഞു നടക്കുന്ന കമലഹാസന്റെ മുഖം ‘പുന്നകൈ മന്നനി‘ലും,‘കാതല്‍ പരിശി’ലും കണ്ടതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. “എന്നെ തനിച്ചു വിട്..” എന്ന് ഉറക്കത്തില്‍ ഞെട്ടിയുണരുന്ന ചെറിയ പെണ്‍കുട്ടി കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കുകയാണ്…മഴ വഴിമാറുമെന്ന പ്രതീക്ഷയോടെ തിയേറ്ററിന്റെ വരാന്തയില്‍ ഏറെനേരം തണുത്തുനിന്ന ശേഷമാണ് നിരത്തിലേക്കിറങ്ങിയത്. ജീവിക്കാന്‍ വേണ്ടി കാര്യമായ തൊഴിലുകളൊന്നും എടുത്തു തുടങ്ങാത്ത കാലമായിരുന്നു അത്. കുറച്ചുമാത്രം ദിവസങ്ങള്‍ പട്ടണത്തിലെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ സെയിസ് മാനായി നിന്നു.രാവിലെ എട്ടുമണിക്ക് കട തുറക്കും. വൈകിട്ട് ഒമ്പതു മണിവരെയാണ് ജോലി സമയം.പ്രത്യക്ഷത്തില്‍ കാര്യമായ പണികളൊന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു നേര്. എന്നാല്‍ നിരത്തി വെച്ചിരിക്കുന്ന മേശകളും, കസേരകളും, ടീപ്പോയികളും, സോഫകളും, കടയുടമയുടെ ആഹ്ലാദത്തിനു വേണ്ടി എനിക്ക് ഒരു ദിവസത്തില്‍ പലതവണ തുടച്ചു വെയ്ക്കേണ്ടി വന്നു. ജോലിക്കിടയില്‍ ഒരു തവണ മാത്രം അനുവദിക്കപ്പെട്ടിരുന്ന ചായ ആറ്റിക്കുടിക്കുമ്പോള്‍ അനുഭവിച്ചിരുന്ന ആഹ്ലാദത്തിന്റെ വെയിലടയാളങ്ങള്‍ എന്നിലിപ്പോഴും പൊള്ളി നില്‍ക്കുന്നുണ്ട്.മഴ വഴിമാറിയപ്പോള്‍വിശപ്പ് ശക്തമായി വന്നു. കയ്യില് കാര്യമായൊന്നുമില്ല. ഒരു ചായക്കുള്ള പൈസ മാത്രമുണ്ട്. ചായകുടിക്കുകയാണെങ്കില്‍ വീട്ടിലേക്ക് നടന്നു പോകേണ്ടി വരും. ചളി നിറഞ്ഞ കൈപ്പാടുകള്‍ക്കിടയിലൂടെ ഒരു എളുപ്പവഴിയുണ്ട് എന്നതായിരുന്നു ഒരാശ്വാസം. തിയേറ്ററിനടുത്ത തട്ടുകടയില് സാമാന്യം നല്ല തിരക്കുണ്ട്. കണ്ണാടിച്ചില്ലുകളില്‍ കൂട്ടിയിട്ടിരിക്കുന്ന പലഹാരങ്ങളിലേക്ക് നിരാശയോടെ ഞാന്‍ എത്തിനോക്കി. കയ്യിലുള്ള ചില്ലറത്തുട്ടുകള്‍ നല്‍കി ഞാന്‍ ചായക്ക് വിളിച്ചു പറഞ്ഞു. ചായ ഊതിക്കുടിക്കുന്നതിനിടയിലാണ് കീറിയ കുപ്പായമിട്ട രണ്ടു കുട്ടികള്‍ തട്ടുകടയ്ക്കരികിലേക്കു വന്നത്.ഏതാണ്ട് പത്തു വയസ്സ് തികഞ്ഞിട്ടില്ലാത്ത ഓരാണ്‍കുട്ടിയും, ആതിനേക്കാള്‍ ചെറുതെന്നു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുമായിരുന്നു അതെന്ന് ഞാന്‍ കണ്ടു. സൊനാഗഞ്ചില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന ബാലവേശ്യകള്‍ക്കൊന്നിന് അവളുടെ മുഖമാണെന്ന് ഞാന്‍ ഞെട്ടലോടെ ഓര്‍ത്തു.ഒരപ്പം താ എന്ന് യാചിക്കുന്ന ആ പയ്യന്റെ മുഖത്തേക്ക് തട്ടുകടക്കാരന്‍ തിളയ്ക്കുന്ന വെള്ളം വലിച്ചെറിയുന്നത് കണ്ട് എന്റെ മനസ്സുതിളച്ചു.കൈപ്പാടിനരികിലെ തുണിമറകള്‍ക്കൊണ്ടുണ്ടാക്കിയ വീട്ടുമുറ്റത്തു നിന്ന് കീരിയെ ചുട്ടുതുന്ന് വിശപ്പടക്കുന്ന ഏതെങ്കിലും ഒരു കറുത്ത തമിഴത്തിയുടെ മക്കളായിരിക്കും ഇവര്‍. പിടിച്ചെടുക്കാന്‍ മൊബൈല്‍ ക്യാമറകളോ ,ആകാശത്തിലൂടെ ലോകം മുഴുവന്‍ ആഘോഷിക്കാന്‍ ടി.വി ചാനലുകളോ ഇല്ലാതിരുന്ന ഒരു കാലത്ത് മനുഷ്യത്വം വാങ്ങിക്കൊടുക്കാമായിരുന്ന ഒരു ഗ്ലാസ്സ് ചായയിലായിരുന്നു. എന്നിട്ടും അതാരും ചെയ്തില്ലല്ലോ?മുഖം നിറയെ പൊള്ളലും, ഉള്ളുനിറയെ വേദനയുമായി മഴയിലൂടെ നടന്നുപോയ ആ കുട്ടികള്‍ ഇപ്പോഴും വിശപ്പോടെ ജീവിക്കുന്നുണ്ടാകുമോ?വിശക്കുമ്പോള്‍ എലികളെയും കീരികളെയും കൊന്നുതിന്നുന്നതിനിടയില്‍ മുഖത്തേറ്റ പൊള്ളല്‍ ഓര്‍മിക്കുമോ?

Wednesday, September 10, 2008

Wednesday, July 23, 2008

നിമീലിത 4 സി



പക്ഷികളുടെ ചാര്‍ട്ട്
സ്കൂളിലേക്ക് കൊണ്ടുപോയ
സന്തോഷത്തിലായിരുന്നു.
അവള്‍

സ്കൂളില്‍ മരങ്ങളേ ഇല്ലായിരുന്നു
പക്ഷികളും...

ഇല്ലാത്ത മരങ്ങളെ അകലെനിന്നു നോക്കി
മരങ്ങളുള്ള വീടിനരികില്‍
ഇന്റര്‍ ബെല്ലിന് പോയി

നെല്ലിമരത്തിനരികില്‍
കണ് മിഴിച്ച്
ഒരു വെളുത്ത പൂച്ച.
വീട്ടുകാരനോട്
വെള്ളം ചോദിച്ചു.

‘നെല്ലിക്ക വേണോ?’
വായില്‍ പരന്ന
വെള്ളമായിരുന്നു
മറുപടി.

അയാള്‍ കൈപിടിച്ചപ്പോള്‍
അവള്‍ കരയാതെ നിര്‍ത്തിയ
വിങ്ങലായിരുന്നു എങ്ങും...

ചാക്കു കട്ടിലില്‍ ശ്വാസമില്ലാതെ
കിടന്നപ്പോള്‍
അവള്‍ക്ക് ചിറകു വന്നു.
സ്കൂളിലേക്ക് പറന്നു

പേടിച്ച് പോളന്‍ പൊങ്ങാ‍തിരിക്കാന്‍
കാവിലേക്ക് നേര്‍ച്ചയിടണം
ദുഷ്ടന്‍ കയ്യില്‍ വെച്ചുതന്ന
ഈ പത്തുരൂപ...

Thursday, June 26, 2008

ഗജ


ഗജേന്ദ്രന്‍ എന്നാണ് പേര്
എന്നു പറഞ്ഞുകൊണ്ടുതന്നെ
ഞാനെന്നെ പരിചയപ്പെടുത്തുന്നു.
പത്രത്തിലോ
ടി.വിയിലോ വരുമ്പോള്‍
പാട്ടി സ്നേഹത്തോടെ വിളിച്ചിരുന്ന
ഗജ എന്ന പേര് മതിയാവില്ല
എനിക്കറിയാം.

അതിനാല്‍ ഞാന്‍-
ഗജേന്ദ്രന്‍
ഒമ്പതു വയസ്സുള്ള പെണ്ണിനെ
കൊലപ്പെടുത്തിയതിന്
ഇപ്പോള്‍ പോലീസുകരോടൊപ്പം
ജീപ്പിലേക്ക് കയറുന്നു.


എന്റെ വീടിനരികിലാണ്‍
പിങ്ക് പൂക്കളുള്ള ഫ്രോക്കില്‍
അവള്‍ ചതഞ്ഞു വീണ
റെയില്‍പ്പാളങ്ങള്‍.
എന്റെ അനിയത്തിയാണ്
വൈകുന്നേരങ്ങളില്‍ അവള്‍ക്ക്
കണക്ക് പഠിപ്പിച്ചിരുന്നത്
മുടി മെടഞ്ഞിട്ട് അഗ്രഹാരത്തെരുവിലൂടെ
അവള്‍ നടന്നുപോകുന്നത്
വാത്സല്യത്തോടെ
ഞാന്‍ നോക്കി നിന്നിരുന്നു.


സത്യത്തിനും കളവിനുമിടയ്ക്ക്
കൌശലത്തോടെ
നിവര്‍ത്തിയിടുന്ന
തെളിവുകളിലേക്ക്
ഞാന്‍ ചുരുണ്ടുകൊണ്ടിരിക്കുകയാണ്


2

അതിനാല്ഞാന്
ഗജേന്ദ്രന്‍
മകന്റെ സ്കൂള്‍ ഡയറിയില്‍ നിന്ന്
ചീന്തിയെടുത്ത കത്തില്‍
എന്നെ ശപിച്ചുകൊണ്ട്
തീക്കൊളുത്തിയ
ഭാര്യയുടെയും മകന്റെയും
കരിഞ്ഞുപോയ തലയോടിനരികില്‍
ഇപ്പോള്‍ പൊടിയായ് പാറുന്നു.

3
ജയിലില്‍ എനിക്കു കണ്ടുവെച്ചത്
ഗര്‍ഭിണിയായ കൂടപ്പിറപ്പിനെ
കൊലപ്പെടുത്തിയ
ഒരു കര്‍ണാടകന്റെ മുറിയാണ്.
വീടിനരികിലെ തീവണ്ടിപ്പാതയിലേക്ക്
ഒമ്പതു വയസ്സുള്ള പെണ്ണിനെ
കൊലപ്പെടുത്തി, ആരോ തള്ളിയതാണ്
എന്ന് ഉള്ളുരുകിപ്പറഞ്ഞാല്‍
അവന്റെ കണ്ണില്‍ നിന്ന്
കണ്ണീര്‍ വരുമോ?

മകന്റെ സ്കൂള്‍ ഡയറിയിലെഴുതി വെച്ച
ശാപ വാക്കുകള്‍
തീവണ്ടിയുടെ വേഗതയില്‍
ഇറങ്ങിപ്പായുമോ?






Wednesday, June 11, 2008

ഫോട്ടോഗ്രാഫര്‍

കോലായിലിരുന്നു കാണുന്ന
രാത്രിയുടെയോ
അവളുടെ വീട്ടില്‍
കുലച്ചുനില്‍ക്കുന്ന വാഴകളുടെയോ
ഒരു പടം എടുത്തിരുന്നില്ല
അന്നേവരെ

സര്‍പ്പങ്ങള്‍ വരാറുള്ള കാവിന്റെ
ചുവന്ന ചായത്തില്‍ നനവു വിരിച്ചിട്ട്
മഴ ചിതറുന്ന ഒച്ചകളെ
തെങ്ങുകള്ക്കിടയിലൂടെയെടുത്തു

കാവിനരികിലൂടെ
തയ്ക്കാനുള്ള തുണികളുമായി
അവള്‍ കുന്നിറങ്ങുമ്പോള്‍
ചെരിപ്പുകളണിയാത്ത കാലുകളുടെ
അളവെടുത്തു...

കണ്ണെറിയാന്‍
കൈതയിലകള്‍ക്കടുത്ത്
പതുങ്ങി നിന്നു

അവളുടെ പാദസരങ്ങളോര്‍ത്ത്
ഉറക്കമുണര്‍ന്നതിനാല്‍
ഇന്ന് അവളെ കണ്ടുമുട്ടുമോ?
എന്ന ആകാംക്ഷ ജനലിലൂടെ
മഞ്ഞുവീഴ്ത്തുന്നു.

ബദാം മരത്തിനിടയിലൂടെ
അവളുടെ വീട് കാണുന്നുണ്ട്
‘ഞരമ്പില്‍ ഒരു നദി പായുന്നു’
എന്ന പാട്ട് ഫോണിലൂടെ കേള്‍ക്കുമ്പോള്‍
മനസ്സിലൂടെ വെയില്‍
അലിഞ്ഞു താഴുന്നു.

തണ്ടോടെ വെട്ടിയ വാഴയിലയില്‍
ശക്തമായൊട്ടിപ്പിടിക്കുന്ന
അവളുടെ വെളുത്ത ഉടലിനെ
പഴുത്തൊരു വാഴക്കുലയായി
മറവിയിലേക്ക് ചായ്ക്കണം

തേങ്ങിക്കരഞ്ഞ്
കരിഞ്ഞുണങ്ങിപ്പോയതിന്റെ
പടമെടുക്കുമ്പോള്‍
രഹസ്യമായി വെച്ച വിതുമ്പലിനെ
ഫിലിം റോളില്‍ നിന്ന് കറുപ്പോടെ
എടുത്തെറിയാന്‍
ഇന്ന് എനിക്ക് കഴിയുമോ?



(ജനശക്തി വാരിക,മെയ്-2008)







Thursday, April 17, 2008

കുപ്പി


കുപ്പിയിലെ പച്ചമാങ്ങകളിലേക്ക്
ഇത്തിരികൂടി ഉപ്പു വിതറുകയായിരുന്നു
അവള്‍.


മഞ്ഞുപറക്കുന്ന ജനലിലൂടെ
ആശുപത്രിയുടെ കുമ്മാ‍യ നിറം
അമ്മയുടെ മുണ്ടിന്‍ കോന്തലയായ്
നീണ്ടുവരുന്നു.

ഇരുട്ടില്‍
ചുവരിലെ പൂക്കളുടെ പടം
കാണാതായി

ശവമെടുപ്പിനു ശേഷം വിളമ്പിയ
കഞ്ഞി കുടിക്കുമ്പോള്‍
അവള്‍ ശരിക്കും കരഞ്ഞുപോയി.

ഇത്തിരികൂടെ ഉപ്പുവിതറട്ടേയെന്ന്
ചോദിക്കുമ്പോള്‍
അയല് പക്കത്തെ പെണ്‍കുട്ടി
ഒരു കുപ്പിയില്‍ ചീഞ്ഞുകൊണ്ടിരിക്കുന്ന
കണ്ണിമാങ്ങയിലേക്ക് വെറുതെ നോക്കി.

കാലുകളില്‍ ചോരവീഴ്ത്തേണ്ട
കുപ്പിച്ചില്ലുകള്‍ പിന്നാലെ വരുന്ന
തെരുവിലൊരറ്റത്ത്
അവള്‍ ഒരു സൂര്യനെ
മെല്ലെയെടുത്തു വെയ്ക്കുകയാണ്

Tuesday, April 1, 2008

തലയണ



ചെവി
തലയണയെ കേള്‍ക്കുമ്പോള്‍
ഭയന്നുണരുന്ന സംഗീതത്തിന്റെ
കാട്ടുതീയാല്‍
ഇടയ്ക്കിടെ പൊളളിക്കൊണ്ടിരിക്കും.
എങ്കിലും
നമ്മള്‍ ഒന്നിച്ചുറങ്ങിയതിന്റെ
മൃദുലതകള്‍ പുറത്തുകാട്ടി
ഉറക്കമില്ലാതായ തലയ്ക്കിടയില്‍
എപ്പോഴുമുണ്ടാകും.


മുറിച്ചുമാറ്റിയ
വലത്തേ മുലയോട് പറ്റിച്ചേര്‍ന്ന്
കിടക്കുമ്പോള്‍
കണ്ണീരുവീണ്
മഞ്ഞൊലിക്കുന്ന കാടായിരിക്കും അത്.

ഒരുദിവസം
എന്നെയോര്‍ത്ത് ഭ്രാന്തുപിടിച്ച്
പഞ്ഞിയാകെ പറത്തിയെറിഞ്ഞ്
അവള്‍
തലയണയില്ലാതെ
ഉറങ്ങാന്‍ പഠിക്കും.

അതിനുമുമ്പ്
ഞാന്‍ തിരിച്ചു ചെല്ലുമോ
പഴയതുപോലെ അവളെ സ് നേഹിക്കുമോ
അവള്‍ പിറന്ന ജനുവരി ഒന്നിന്
ഏറെക്കാലമായി വാങ്ങുന്ന
കുഞ്ഞുങ്ങളുടെ പടം
കൊടുക്കാന്‍ കഴിയുമോ?

പോക്കിരി മാധ്യമം വാരികയില്‍


Sunday, March 23, 2008

റിംഗ് ടോണുകള്‍ക്കിടയില്‍




മൊബൈലേ,
ലോകം കൈപ്പിടിയിലൊതുക്കാനൊന്നും
നിന്നെ ഞാന്‍
ഉപയോഗിക്കില്ല

ആറരമണിക്ക് ജോലിതീര്‍ന്ന്
ഏറെനേരം
കൂലി കാത്തുനില്‍ക്കുമ്പോള്‍
വീട്ടില്‍ നിന്ന് വരുന്ന
വിളികള്‍ പോലും
എടുക്കാ‍റില്ല.

അരി കാത്തുനില്‍ക്കുന്ന
ഭാര്യയുടെ അക്ഷമയോ
സംസാരിച്ചുതുടങ്ങിയിട്ടില്ലാത്ത കുഞ്ഞിന്റെ
കളിപ്പാട്ടങ്ങളുടെ കിലുക്കമോ
നേരത്തെ പണിക്ക് വരാന്‍ പറയുന്ന
മുതലാളിമാരുടെ കനത്ത ഒച്ചയോ അല്ലാതെ
എന്തു വരാനാണ്

എവിടെയും പോകാന്‍
എന്തും ചെയ്യാന്‍
ഇത്രയും ചെറിയ കൂലികൊണ്ട്
എങ്ങനെ കഴിയാനാണ്?

വാടക ചോദിച്ചു വിളിക്കുന്ന
വീട്ടുടമയാണ്‍ ലൈനില്‍
എടുക്കാതിരുന്നാല്‍
വീട്ടില്‍ നിന്ന് പുറത്താക്കുമോ?

തീപ്പൊള്ളലോടെ
ഞാന്‍ എടുത്തുപിടിക്കുന്ന
ജീവിതത്തെ, മൊബൈലേ
നീ ലോകം എന്നു വിളിക്കുമോ?









Wednesday, February 6, 2008

ഓല

കാട്ടുതീയില്‍പ്പെട്ട തെയ്യത്തിനെ
കെട്ടിയാടുന്ന കാവില്‍ നിന്ന്
രാവിലെ പാട്ടുകേട്ടിരുന്നു.

പാമ്പിനും തീയ്ക്കുമിടയില്‍ പെട്ട
കാലുകളെ
മരങ്ങളെ
പറവകളെ
ഉറകത്തില്‍ പേടിയോടെ ഇരുത്തും.
അവളോട് ചേര്‍ന്നിരുന്ന പുല്‍പ്പരപ്പുകളിലേക്ക്
ഉണര്‍ച്ചകളെ കൊണ്ടുപോകും

അവള്‍ കടന്നുപോയ പൊള്ളല്‍
ഏറെക്കാ‍ലം
ഓര്‍മയിലേക്ക് കതിന കത്തിക്കണം

ഉടഞ്ഞ കുപ്പിവളയുടെ പച്ചയിലൂടെ
ഇഴഞ്ഞുപോയ ഉത്സവകാലമാണ് മഷിയില്‍

സ്കൂള്‍ വിട്ട് വീടെത്തുന്ന
അവള്‍ക്ക് പിറക്കാത്ത
കുട്ടികളുടെ കരച്ചില്‍
ക്ലാസ്സില്‍ പഠിപ്പിച്ച
കുഞ്ചിയമ്മയുടെ പാട്ട്

കാലുറക്കാതെ വരുമ്പോള്‍
അയാള്‍ മുഖത്തേക്കെറിഞ്ഞ
ചാകുവോളം പിടക്കുന്ന
മഞ്ഞളേട്ടകള്‍

തീയിലേക്ക് വീഴാനായുന്ന
തെയ്യത്തിനു മുന്നിലേക്കിടുന്ന
വെയിലേറ്റ ഓലകളാണ്
അവളുടെ ജീവിതമെന്ന് സങ്കല്‍പ്പിച്ചത്
ഏത് ഉത്സവകാലത്തായിരുന്നു?

(ചന്ദ്രിക ആഴ്ചപ്പതിപ്പ്,2008 ജനവരി)



Wednesday, January 30, 2008

രാവിലത്തെ നിര്മലാ ബസ്സില്‍

പഴയ സ്റ്റാന്റില്‍ നിന്ന്
അച്ഛനോടൊപ്പം
ഒരു പെണ്‍കുട്ടി കയറി

മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍
ഏറെ ദൂരം അടുത്തടുത്തിരിക്കുമ്പോള്‍
അയാളാണ്‍ മിണ്ടിത്തുടങ്ങിയത്
പെണ്‍കുട്ടിയെ ദത്തെടുത്തതായിരുന്നു
ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പടിക്കുന്നു
എന്നിങ്ങനെ നിര്‍ത്താതെ പറയുമ്പോള്‍
ബസ്സ് പോകുന്നു.

അച്ഛനോടൊപ്പം ഇറങ്ങുമ്പോഴാണ്‍
അവളെ ഒന്നുകൂടെ നോക്കിയത്

അവളുടെ ചെവിയിലുണ്ട്
ഉത്സവത്തിരക്കില്‍ കാണാതായ
എന്റെ മകള്‍ക്കുള്ളതുപോലെ
കമ്മലിടുമ്പോള്‍ പഴുത്തുപോറിയ
ഒരു വലിയ കല

വിറയാര്‍ന്ന കുഞ്ഞുവെയിലത്ത്
നഗരത്തിലൊരിടത്തുനിന്ന്
പാവാട പൊക്കിക്കാണിച്ച
ചെറിയ പെണ്‍കുട്ടിയുടെ
കയ്യിലെ കുപ്പിവളപോലെ
ചുവന്ന ആകാശമാണ്
ഞരമ്പിലിപ്പോഴും.
അതിന്റെ മുള്ളുവിരിച്ചിട്ട
പൊടിവഴിയിലൂടെ
ബസ്സില്‍ നഗരത്തിലേക്കു പോകുന്നു.