Wednesday, June 11, 2008

ഫോട്ടോഗ്രാഫര്‍

കോലായിലിരുന്നു കാണുന്ന
രാത്രിയുടെയോ
അവളുടെ വീട്ടില്‍
കുലച്ചുനില്‍ക്കുന്ന വാഴകളുടെയോ
ഒരു പടം എടുത്തിരുന്നില്ല
അന്നേവരെ

സര്‍പ്പങ്ങള്‍ വരാറുള്ള കാവിന്റെ
ചുവന്ന ചായത്തില്‍ നനവു വിരിച്ചിട്ട്
മഴ ചിതറുന്ന ഒച്ചകളെ
തെങ്ങുകള്ക്കിടയിലൂടെയെടുത്തു

കാവിനരികിലൂടെ
തയ്ക്കാനുള്ള തുണികളുമായി
അവള്‍ കുന്നിറങ്ങുമ്പോള്‍
ചെരിപ്പുകളണിയാത്ത കാലുകളുടെ
അളവെടുത്തു...

കണ്ണെറിയാന്‍
കൈതയിലകള്‍ക്കടുത്ത്
പതുങ്ങി നിന്നു

അവളുടെ പാദസരങ്ങളോര്‍ത്ത്
ഉറക്കമുണര്‍ന്നതിനാല്‍
ഇന്ന് അവളെ കണ്ടുമുട്ടുമോ?
എന്ന ആകാംക്ഷ ജനലിലൂടെ
മഞ്ഞുവീഴ്ത്തുന്നു.

ബദാം മരത്തിനിടയിലൂടെ
അവളുടെ വീട് കാണുന്നുണ്ട്
‘ഞരമ്പില്‍ ഒരു നദി പായുന്നു’
എന്ന പാട്ട് ഫോണിലൂടെ കേള്‍ക്കുമ്പോള്‍
മനസ്സിലൂടെ വെയില്‍
അലിഞ്ഞു താഴുന്നു.

തണ്ടോടെ വെട്ടിയ വാഴയിലയില്‍
ശക്തമായൊട്ടിപ്പിടിക്കുന്ന
അവളുടെ വെളുത്ത ഉടലിനെ
പഴുത്തൊരു വാഴക്കുലയായി
മറവിയിലേക്ക് ചായ്ക്കണം

തേങ്ങിക്കരഞ്ഞ്
കരിഞ്ഞുണങ്ങിപ്പോയതിന്റെ
പടമെടുക്കുമ്പോള്‍
രഹസ്യമായി വെച്ച വിതുമ്പലിനെ
ഫിലിം റോളില്‍ നിന്ന് കറുപ്പോടെ
എടുത്തെറിയാന്‍
ഇന്ന് എനിക്ക് കഴിയുമോ?



(ജനശക്തി വാരിക,മെയ്-2008)







5 comments:

തണല്‍ said...

തണ്ടോടെ വെട്ടിയ വാഴയിലയില്‍
ശക്തമായൊട്ടിപ്പിടിക്കുന്ന
അവളുടെ വെളുത്ത ഉടലിനെ
-വെളുത്തതോ...കരിഞ്ഞതോ?
എന്തായാലും വരികള്‍ നന്നായിരിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

ഇഷ്ടമായി ഈ കവിത.

ഏറുമാടം മാസിക said...

ethra manoharamaaya varikal.veendum vaayichappol neeyannu cholli kelpichathinekkaal valare ishtamaayi

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

അബ്ദുല്‍ സമദ്‌ said...

മനോജേ.....
കവിത കൊള്ളാം...
ഞാന്‍ ബാംഗ്ലൂരിലായിരുന്നു.
നിനക്ക്‌ സുഖം തന്നെയല്ലേ.....