Friday, June 10, 2011

ഇരയുടെ മരങ്ങള്‍


ബസ് യാത്രയ്കിടയില്‍ കണ്ട
മരങ്ങളിലേക്കു തന്നെ
ഞാന്‍ നോക്കുകയാണ്


മരങ്ങളേറെയുള്ള ഒരിടത്തെ
ചോരയുണങ്ങാത്ത ഒരു ചിത്രത്തെ
രാവിലെ വായിച്ച പത്രത്തില്‍ നിന്ന്
കീറിമാറ്റുകയാണ് ഉള്ളം


കണ്‍പീലികള്‍ കരിച്ചുകളഞ്ഞ
ഒരു സിഗരറ്റ് ലൈറ്ററിനെ
അതിന്റെ തീവെളിച്ചത്തെ ആളിക്കത്തിക്കുന്നു
ഇളം പെണ്ണുടലില്‍ കുത്തിനിര്‍ത്തിയ
മുനയുളള ഒരു വിറകുകീറ്


വളര്‍ത്തുതത്തയുടെ കൂടിനരികില്‍ നില്‍ക്കുന്ന
സ്കൂളില്‍ പോയിത്തുടങ്ങാത്ത മകളുടെ ഫോട്ടോ
ടിക്കറ്റെടുക്കാന്‍ തുറന്ന പേഴ്സിനുള്ളില്‍
ചിരിച്ചു തുള്ളുന്നു


അവള്‍ ഊഞ്ഞാലാടുന്ന മരം
ബസ്സിലിരുന്നു കാണുന്ന മരത്തെ
മറച്ചുപിടിക്കുന്നു


ജീവിതം
മരപ്പൊത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച
ഏതു മരിച്ച കുഞ്ഞിന്റെ ചിരിപോലെ
തണുപ്പുള്ള മഴപ്പാറലാണ്

2 comments:

Muhammed Sageer Pandarathil said...

കാലിക പ്രസക്തിയുള്ള കവിത ,നന്നായിരിക്കുന്നു.

naakila said...

നന്നായി
:)