Friday, November 30, 2007

പോക്കിരി



നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍

വിശപ്പിനെ
കുപ്പി
കടലാസ്
പ്ലാസ്റ്റിക്
ഇരുമ്പ്
എന്നിവയുടെ പഴക്കത്താല്‍
തൂത്തു മാറ്റുന്നു.

നിങ്ങളെന്തിനാണ്‍
എന്റെ അമ്മയെ,
പ്രായം തികയാത്ത അക്കച്ചിയെ
കളവിന്റെ പാദസരമണിയിച്ച്
അട്ടഹാസത്തോടെ തുണിയുരിയുന്നത്

പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍
പുതപ്പുകിട്ടാതെ കിതക്കുന്ന
അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്
അമ്മയോടൊപ്പം രാവിലെ തെരുവിലേക്കിറങ്ങിയ
ഇടവഴികളെ
ആരുടെയോ പഴയ ചെരുപ്പില്‍
ചേര്‍ത്തു പിടിക്കുകയായിരുന്നു ഞാന്‍

എം.ജി.ആര്‍
രജനീകാന്ത്
ഇളയ ദളപതി
ഏഴൈകള്‍ക്ക് സ്വന്തക്കാരന്‍
ആള്‍ക്കൂട്ടമേ,
ഞാന്‍ ഇതൊന്നുമല്ലാത്തതു കൊണ്ട്
നിങ്ങളെ തല്ലിക്കൊല്ലാതെ വിടുന്നു.
കണ്ണീര്‍ വിതക്കുന്ന ജീവിതത്തിന്റെ
കട്ടില്‍ മരമേ….
‘ഇവന്‍ നിന്നാലേ എതിരാകും ഊര്‘

ഞാന്‍
നിസ്സഹായതയുടെ പത്തുവിരലുകള്‍
അമ്മയ്ക്കു നേരെ വന്ന അനേകം കൈകളാല്‍
ചതച്ചുകളഞ്ഞ
പോക്കിരി
(പീക്കിരി)

സ്നേഹത്തിനു പകരം
ഘോരമായ അപമാനത്തിന്റെ കാട്ടുമരം കൊണ്ട്
നിങ്ങള്‍ കുത്തിമലര്‍ത്തിയിട്ട ചതുപ്പില്‍
എഴുനേല്‍ക്കനാ‍വാതെ
ഞങ്ങളെ കിടത്തിയിട്ട്

നിങ്ങള്‍
എടുത്തു രസിക്കുന്ന
ഒരു ഫോട്ടോയിലും
ഞങ്ങള്‍ അലിഞ്ഞു തീരില്ല

ആത്മാഭിമാനമേ,
നിന്നെ ഭ്രൂണം എന്നുപമിക്കാനുളള
പഠിപ്പ് എനിക്കില്ല

നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍

തൊട്ടാവാടി

തെരുവില്‍
പകല്‍ നേരത്ത് വാടി
പലവട്ടം കാണേണ്ടി വന്നിട്ടുണ്ട്
അതിനെ

നിറം മങ്ങിയ പൂക്കളെ
ദുര്‍ബലമായ മുള്ളുകളെ
തൊടുമ്പോഴേക്കും തലകുനിക്കുന്ന
അതിന്റെ ഉടലിനെ
അവള്‍ ശ്രദ്ധിക്കുമായിരുന്നു

ക്ലാസിലൊരിക്കല്‍ കൂട്ടുകാരി
തൊട്ടാവാടിയെന്നു വിളിച്ചപ്പോള്‍
അവളുടെ കണ്ണുകളില്‍
വേരുകളോടെ ഭയം
പൊള്ളിനിന്നതല്ലേ

നിറം മങ്ങിയ പൂക്കള്‍
അവളുടെ പാവാടയിലായിരുന്നു
ദുര്‍ബലമായ മുളള്
തെരുവിലിടയ്ക്ക് കാണുന്ന
വീട്ടില്‍ വരാത്ത അച്ഛനായിരുന്നു

തൊടുമ്പോഴെല്ലാം വാടിവീഴുന്ന
ഒരു മുളളിനെ
ജീവിതമെന്നു വിളിക്കാന്‍
എന്നെപ്പോലെ
അവളും മടിച്ചിരിക്കുമോ?

Tuesday, November 6, 2007

ചില വീട്ടുകാര്യങ്ങള്‍


രാവിലെ
ആളുകള്‍ വരാതായ
റേഷന്‍ കടയിലേക്ക് പോകാന്‍
അച്ചന്‍ കുളിച്ചൊരുങ്ങും.

തുറക്കാതെ പൊടിപിടിച്ച
നീളന്‍ കണക്കുപുസ്തകങ്ങളുടെ മണം
അപ്പോള്‍
ആകാശത്ത് നിവര്‍ന്നു നില്‍ക്കും.

കറുത്ത മണ്‍കട്ടകളേറെയുള്ള
ചോറ്റു പാത്രവുമായി
അനിയത്തി സ്കൂളിലേക്കു പോകും.
`ഒരു ദിവസം കൂടെ വരുമോ`
എന്നു നെഞ്ച് തുറക്കുന്ന
റേഷന്‍ കാര്‍ഡുകളില്‍
അവള്‍ ജീവിതം രേഖപ്പെടുത്തും.

പഞ്ച്സാര പോലെ അലിഞ്ഞു തീരുന്ന
വെള്ളത്തെ എടുക്കാന്‍
അച്ചുകൂടത്തില്‍ വാര്‍ത്ത കിണറുമായ്
അമ്മ അധിക ദൂരം നടക്കും.
ചായ്പു മുറിയിലെ കന്നാസില്‍
കത്താന്‍ കാത്തിരിക്കുന്ന
മണ്ണെണ്ണയെങ്കിലും തരണേ
ലോകം തീവെയിലത്ത്
കാണുന്നതിനെനിക്ക്....