Wednesday, February 6, 2008

ഓല

കാട്ടുതീയില്‍പ്പെട്ട തെയ്യത്തിനെ
കെട്ടിയാടുന്ന കാവില്‍ നിന്ന്
രാവിലെ പാട്ടുകേട്ടിരുന്നു.

പാമ്പിനും തീയ്ക്കുമിടയില്‍ പെട്ട
കാലുകളെ
മരങ്ങളെ
പറവകളെ
ഉറകത്തില്‍ പേടിയോടെ ഇരുത്തും.
അവളോട് ചേര്‍ന്നിരുന്ന പുല്‍പ്പരപ്പുകളിലേക്ക്
ഉണര്‍ച്ചകളെ കൊണ്ടുപോകും

അവള്‍ കടന്നുപോയ പൊള്ളല്‍
ഏറെക്കാ‍ലം
ഓര്‍മയിലേക്ക് കതിന കത്തിക്കണം

ഉടഞ്ഞ കുപ്പിവളയുടെ പച്ചയിലൂടെ
ഇഴഞ്ഞുപോയ ഉത്സവകാലമാണ് മഷിയില്‍

സ്കൂള്‍ വിട്ട് വീടെത്തുന്ന
അവള്‍ക്ക് പിറക്കാത്ത
കുട്ടികളുടെ കരച്ചില്‍
ക്ലാസ്സില്‍ പഠിപ്പിച്ച
കുഞ്ചിയമ്മയുടെ പാട്ട്

കാലുറക്കാതെ വരുമ്പോള്‍
അയാള്‍ മുഖത്തേക്കെറിഞ്ഞ
ചാകുവോളം പിടക്കുന്ന
മഞ്ഞളേട്ടകള്‍

തീയിലേക്ക് വീഴാനായുന്ന
തെയ്യത്തിനു മുന്നിലേക്കിടുന്ന
വെയിലേറ്റ ഓലകളാണ്
അവളുടെ ജീവിതമെന്ന് സങ്കല്‍പ്പിച്ചത്
ഏത് ഉത്സവകാലത്തായിരുന്നു?

(ചന്ദ്രിക ആഴ്ചപ്പതിപ്പ്,2008 ജനവരി)