Friday, July 13, 2007

മിന്നലേ


എന്റെ നഗരം
സ്വപ്നത്തിന്റെ കൂട്ടക്കൊലകളാല്‍
ചുട്ടുപഴുത്ത ഇരുമ്പാണ്
കടന്നു വരുമ്പോള്‍
നീ അപായപ്പെടുന്നതിനെപ്പറ്റി
നിശ്ശബ്ദം ചിന്തിച്ചിരിക്കും.

പ്രണയത്തിനും മുറിവിനുമിടയിലെ
ചുവരെഴുതുകള്‍
തെരുവുകളില്‍ ഇങ്ങിനെ പറയും:
വിഷാദത്തിന്റെ പകര്‍ച്ചവ്യാധികള്‍
അടച്ചുവെച്ചിരിക്കുന്നത് ഇവിടെയാണ്‍.

ബഹിരാ‍കാശത്ത് മിന്നിമറയുന്ന
നക്ഷത്രങ്ങളുടെ തണുപ്പ് കൊണ്ട്
നിന്നെ എന്നിലേക്ക് ഒട്ടിച്ചുവെയ്ക്കും.
പൊട്ടിപ്പുറത്തു വരുന്ന
വിരഹതിന്റെ വെളുത്തയിലയില്‍
നീയെന്റെ പേരെഴുതും.

രാപ്പാര്‍ക്കാന്‍ കഴിയാത്ത
ജലസത്രത്തിന്റെ കുപ്പിച്ചില്ലാണ്‍
ജീവിതം

മിന്നലേ
നീ വെറും പ്രകാശമായിരിക്കുന്നു.
ഇനി എന്നെ വൈദ്യുതീകരിക്കാന്‍
എനിക്കേ കഴിയൂ
അതല്ലെങ്കില്‍
ഈ റേസര്‍ ബ്ലേഡിന‍
കഴിയുമായിരിക്കും.

1 comment:

കെ.പി റഷീദ് said...

അപകടകരമായ ഒരു വളവിലാണു
ഈ കവിതകള്‍ കൊണ്ടുപൊവുന്നത്‌. ഇത്ര മൂര്‍ച്ചയുള്ള ആയുധ മുനയിലൂടെ എത്ര കാലം നടക്കും എന്നു പേടി തോന്നുന്നു.ഹെസ്സേയുടെ ക്ലിങ്ങ്സറുടെ പേടി പോലൊന്ന്.